
മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കുമെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പരമ്പരയുടെ തുടക്കം കുറിച്ച് ‘എല്ലാവർക്കും കരാർ’ എന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ഡബ്ല്യുസിസി.
ഡബ്ല്യുസിസി മുന്നോട്ട് വെക്കുന്ന സിനിമാപെരുമാറ്റച്ചട്ടത്തിലെ അഞ്ച് പ്രധാന നിർദേശങ്ങളിൽ ആദ്യത്തേതാണ് ഇത്. അഭിനേതാക്കൾ ഉൾപ്പടെയുള്ള എല്ലാവർക്കും കരാർ കൊണ്ടുവരണമെന്ന് ഡബ്ല്യുസിസി നിർദേശിക്കുന്നു. ‘പോഷ്’ ക്ലോസ് എല്ലാ കരാറിലും വേണമെന്നും കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം വേണമെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടുന്നു.
സിനിമ കോൺക്ലേവും സിനിമ നയ രൂപികരണ സമിതിയുമായി സർക്കാർ മുന്നോട്ട് വരുന്നതിനിടെയാണ് ഒരു മുഴം മുന്നേ ഡബ്ല്യുസിസിയുടെ നീക്കം. എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന ലക്ഷ്യമാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞദിവസം അറിയിച്ചുരുന്നു. പെരുമാറ്റച്ചട്ടം ആവിഷ്‌കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു ഡബ്ല്യുസിസി ലക്ഷ്യമിടുന്നത്.