
മാലി: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യക്കെതിരെ ഒളിയമ്പുമായി മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസ്സു. “മാലിദ്വീപ് ചെറുതായിരിക്കാം. എന്നാൽ അത് അവർക്ക് നമ്മെ അവഹേളിക്കാനുള്ള ലൈസൻസല്ല,” ഒരു രാജ്യത്തിന്റെയും പേരെടുത്ത് പരാമർശിക്കാതെ മുയിസ്സു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുയിസ്സുവിന്റെ മൂന്ന് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ നടത്തിയ അപകീർത്തികരമായ പോസ്റ്റുകളുടെ പേരിൽ ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
900,000 സ്ക്വയർ കിലോമീറ്റർ വരുന്ന വലിയ ഇക്കണോമിക് സോണുള്ള രാജ്യമാണ് മാലദ്വീപിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിൽ ഏറ്റവും വലിയ കടൽപ്രദേശം സ്വന്തമായുള്ള രാജ്യങ്ങളിലൊന്നാണ് മാലിദ്വീപെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യൻ മഹാസമുദ്രയും ഒരു രാജ്യത്തിന്റേതുമല്ല. ഈ കടലിൽ സ്ഥിതി ചെയ്യുന്ന എല്ലാ രാജ്യങ്ങളുടേതുമാണത്. ഞങ്ങൾ ആരുടെയും പുറമ്പോക്കിലുള്ളവരല്ല. ഞങ്ങൾ സ്വതന്ത്ര, പരമാധികാര രാജ്യമാണ്,” പ്രസിഡന്റ് കൂട്ടിച്ചേർത്തു.