
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ ഉമാ തോമസ്. ഒന്നാം നിലയിലേക്ക് കയറിവന്ന ഉമ അരികിലെ കസേരയിലാണ് ആദ്യം ഇരുന്നത്. തുടര്‍ന്ന് വേദിയുടെ നടുക്കുണ്ടായിരുന്നവരെ കാണാനായി മുന്നോട്ടു നടക്കുന്നതിനിടെ വശത്തുണ്ടായിരുന്ന റിബണ്‍ ഘടിപ്പിച്ച ബാരിക്കേഡില്‍ പിടിച്ചു. താല്‍ക്കാലികമായി വച്ച ബാരിക്കേഡില്‍ പിടിച്ച് ബാലന്‍സ് നഷ്ടപ്പെട്ട് അവര്‍ താഴേക്ക് വീണു. കോണ്‍ക്രീറ്റ് തറയിലേക്കാണു തലയടിച്ചു വീണത്. ചിരിയും ആവേശവും വര്‍ത്തമാനങ്ങളും മാത്രം നിറയേണ്ട ഒരു പരിപാടി പൊടുന്നതെ ചോര പൊടിഞ്ഞ നീറുന്ന ഓര്‍മ്മയായി മാറുകയാണ്.
ഉമാ തോമസിന് അപകടം പറ്റിയ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കായി വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. നൃത്തസന്ധ്യയില്‍ പങ്കെടുക്കാനെത്തിയ വിഐപികള്‍ക്കായി ഒരുക്കിയ വേദിയില്‍നിന്നാണ് ഉമ താഴേക്ക് പതിച്ചത്. പതിനായിരക്കണക്കിന് കാണികള്‍ എത്തുന്ന ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സ്റ്റേഡിയമാണ് കലൂരിലേത്. ഇതുവരെ ഇത്തരത്തിലൊരു അപകടം സ്റ്റേഡിയത്തില്‍ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. സ്റ്റേഡിയത്തിന്റെ പുറത്തുനിന്ന് അകത്തേക്കു പടികള്‍ കയറി ഒന്നാം നിലയിലേക്കും പിന്നെ രണ്ടാം നിലയിലേക്കും പ്രവേശിക്കാം.
മത്സങ്ങള്‍ നടക്കുമ്പോള്‍ ഗാലറിയുടെ താഴേക്ക് ആളുകള്‍ വീഴാതിരിക്കാന്‍ കട്ടിയേറിയ കമ്പിവേലിയും ഒപ്പം സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് കലാപരിപാടിക്കായി തയാറാക്കിയ വേദി ഒന്നാം നിലയിലായിരുന്നു. ഇതിന്റെ മുന്നിലേക്ക് ആളുകള്‍ പതിക്കാതിരിക്കാന്‍ റിബണ്‍ ഘടിപ്പിച്ച ചെറിയ ബാരിക്കേഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് ഉമയെ അപകടത്തിലേക്ക് തള്ളിയിട്ടത്.
അതേസമയം, കലൂര്‍ സ്റ്റേഡിയത്തില്‍ സുരക്ഷാവീഴ്ച്ചയുണ്ടായോ എന്ന് പിന്നീട് പരിശോധിക്കാമെന്നും നാളെ പരിശോധിച്ച് പറയാമെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. എന്നാല്‍, പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കാനാണ് കൊച്ചി പൊലീസ് കമ്മീഷ്ണറുടെ തീരുമാനം. ഇതിനായി സ്റ്റേഡിയത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.









