
തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോസിറ്റിയിൽ കയറാൻ വലിയ പാടാണ്. ഐ ഡി കാർഡടക്കം കാണിച്ചാൽ മാത്രമാണ് പ്രവേശനം ലഭിക്കുക. എന്നാൽ ഇതൊന്നുമില്ലാതെ ആശങ്ക പരത്തിയ ഒരു കാട്ടുപോത്തിന്റെ വാർത്തയാണ് ടെക്നോസിറ്റിയിൽ നിന്നും ഇന്ന് പുറത്തുവന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ വികസനത്തിന്‍റെ ഭാഗമായി നാലാംഘട്ടത്തിൽ ഏറ്റെടുത്ത മംഗലപുരം തലയ്ക്കോണത്തെ സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. നാട്ടുകാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. ഉടനെ തന്നെ നാട്ടുകാർ പഞ്ചായത്തധികൃതരേയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസും വനപാലക സംഘവും എത്തി മയക്കുവെടി വെച്ചെങ്കിലും പോത്തിന് കൊണ്ടില്ല.
വെടിശബ്ദം കേട്ടതോടെ കാട്ടുപോത്ത് കൂടുതൽ ഉള്ളിലേക്ക് കയറിപ്പോയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം വനപാലകരും ആർ ആർ ടി സംഘവും സ്ഥലത്തത്തിയിട്ടുണ്ട്. കാട്ടുപോത്തിനെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നാണ് വിവരം.
കാടുപിടിച്ച നിരവധി പ്രദേശങ്ങളുള്ള ടെക്നോ സിറ്റി കാമ്പസ്, കാട്ടുപന്നികളുടെയും ചെന്നായ്ക്കളുടെയും വിഹാര കേന്ദ്രമാണെങ്കിലും കാട്ടുപോത്തിനെ കാണുന്നത് ആദ്യമാണ്. ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനവും മറ്റ് ചില കമ്പനികളുടെ ഓഫിസുകളുമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.
Wild bison spotted 144 announce in TVM Techno City area