
കൽപ്പറ്റ: മാനന്തവാടിയിൽ ആളെ കൊന്ന കാട്ടാന ബേലൂർ മഖ്ന വീണ്ടും മടങ്ങി വരുന്നതായി സൂചന. ആന കേരള- കർണാടക അതിർത്തിക്കടുത്ത് എത്തിയതായി വനംവകുപ്പ് അറിയിച്ചു. മയക്കുവെടിവെക്കാനെത്തിയ ദൗത്യസംഘത്തെ ദിവസങ്ങളായി വട്ടം ചുറ്റിച്ച ബേലൂർ മഖ്ന വീണ്ടും കേരള അതിർത്തിക്കടുത്തേക്ക് എത്തുന്നതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉൾവനത്തിലേക്ക് മറഞ്ഞ കാട്ടാന, ഇന്നലെ ഉച്ചയോടെ നാഗാർഹോള കടന്നിരുന്നു. ഇതോടെ ദൗത്യസംഘം വലിയ പ്രതിസന്ധിയാണ് നേരിട്ടത്.
എന്നാൽ ബേലൂർ മഖ്ന മടങ്ങിയെത്തുന്നുവെന്ന സൂചന ദൗത്യസംഘത്തിന് പ്രതീക്ഷ നൽകുന്നതാണ്. ആന അതിർത്തിക്കടുത്ത് എത്തിയെന്നാണ് പുതിയ വിവരം. ഇതോടെ, ദിവസങ്ങളായി ഒളിച്ചുകളി തുടരുന്ന കാട്ടാന വൈകാതെ വലിയിലാകുമെന്ന പ്രതീക്ഷയാണ് ദൗത്യസംഘം പങ്കുവയ്ക്കുന്നത്.
അതിനിടെ ബേലൂർ മഖ്ന ചവിട്ടിക്കൊന്ന ചാലിഗദ്ദയിലുള്ള അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ 15 ലക്ഷം രൂപ നൽകുമെന്ന പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക റേഡിയോ കോളർ ഇട്ടു വിട്ട കാട്ടാനയായ ബേലൂർ മഖ്ന അജീഷിനെ കൊലപ്പെടുത്തിയതിനാലാണ് കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതെന്ന് കർണാടക സർക്കാർ അറിയിച്ചു. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര വാർത്താക്കുറിപ്പിലൂടെ അറിയച്ചതാണ് ഇക്കാര്യം.
wild elephant belur makhna returns to kerala karnataka border