ജനവാസമേഖലയിലിറങ്ങിയ പടയപ്പയെ മയക്കുവെടി വയ്ക്കില്ല; ഉള്‍ക്കാട്ടിലേക്ക് തുരത്തും

ഇടുക്കി : മൂന്നാറിലെ ജനവാസമേഖലയിലിറങ്ങി ഭീഷണിയായി മാറിയ പടയപ്പ എന്ന കാട്ടാനയെ മയക്കുവെടിവയ്ക്കാതെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. അതിനാല്‍ തീറ്റയും വെള്ളവും ലഭിക്കുന്ന ഉള്‍കാട്ടിലെത്തിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ശ്രമം വിജയിച്ചാല്‍ ആഹാരം തേടി ആന നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള സാധ്യതയാണ് തെളിയുക.

നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തില്‍ പങ്കുചേരും.

മാട്ടുപ്പെട്ടിയിലും തെന്‍മലയിലും ഇന്നലെയും ജനവാസമേഖലയിലിറങ്ങിയ പടയപ്പ രണ്ടുദിവസത്തിനിടെ ആറുകടകളാണ് തകര്‍ത്തത്.