
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനികർക്ക് നേരെയുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇറാഖിൽ റോക്കറ്റ് ആക്രമണത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽ-അസ്സാദ് താവളത്തിൽ മൂന്നാഴ്ചയ്ക്കിടെ നടന്ന മൂന്നാമത്തെ ആക്രമണമാണ് തിങ്കളാഴ്ചത്തേത്. അമേരിക്കൻ സൈനികരും ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പിനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിലെ മറ്റ് ഉദ്യോഗസ്ഥരും നിലകൊള്ളുന്ന ബേസിലാണ് ആക്രമണമുണ്ടായത്.
“ഈ തെറ്റ് ആവർത്തിക്കരുത്. മേഖലയിലെ ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് സഹിക്കില്ല,” ഓസ്റ്റിൻ അന്നാപോളിസിൽ നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആക്രമണത്തിൽ അഞ്ച് അമേരിക്കൻ സൈനികർക്കും രണ്ട് കോൺട്രാക്ടർമാർക്കും പരുക്കേറ്റതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹമാസിൻ്റെയും ഹിസ്ബുള്ളയുടെയും മുൻനിര നേതാക്കളുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാനും സഖ്യകക്ഷികളും ഇസ്രായേലിൽ നടത്തുന്ന ആക്രമണത്തെക്കുറിച്ചുള്ള ഭയം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ റോക്കറ്റ് ആക്രമണം നടന്നിരിക്കുന്നത്.