
ന്യൂഡൽഹി: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക റിക്രൂട്ട്‌മെൻ്റ് പദ്ധതി റദ്ദാക്കുമെന്ന് കോൺഗ്രസ്. ഈ പദ്ധതി സർക്കാരിന് കുറച്ച് പണം ലാഭിക്കുകയല്ലാതെ ആർക്കും പ്രയോജനം ചെയ്യില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
സായുധ സേനയെ നവീകരിക്കാൻ മാറ്റങ്ങൾ കൊണ്ടുവരുകയാണെങ്കിൽ, നിലവിലെ അവസ്ഥയിൽ അത് വളരെ ഉചിതമായിരിക്കുമെന്ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പറഞ്ഞു.
“അഗ്നിപഥ് ഒരു നല്ല പദ്ധതിയല്ലെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. നിങ്ങൾ പഴയതുപോലെ ഞങ്ങളെ വോട്ട് ചെയ്തുവിജയിപ്പിച്ചാൽ ഞങ്ങൾ പഴയ റിക്രൂട്ട്‌മെൻ്റ് സമ്പ്രദായത്തിലേക്ക് തീർച്ചയായും മടങ്ങും,” പൈലറ്റ് പറഞ്ഞു.
“ഈ സർക്കാരിന് ജി-20 ക്കായി 4,100 കോടിയും പ്രധാനമന്ത്രിയുടെ വിമാനത്തിനായി 8,400 കോടിയും സെൻട്രൽ വിസ്ത പദ്ധതിക്കായി 20,000 കോടിയും സർക്കാർ പരസ്യങ്ങൾക്കായി 6,500 കോടിയും ചെലവഴിക്കാൻ കഴിയുമെങ്കിൽ, പണം ലാഭിക്കാൻ വേണ്ടി മാത്രം നമ്മൾ നമ്മുടെ മുഴുവൻ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയും ഒഴിവാക്കേണ്ടതില്ല. ഇത് ഭാവിയിലേക്കുള്ളതാണ്, നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അല്ലാത്തപക്ഷം ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു നിയമം നടപ്പിലാക്കണമെന്ന് യുവാക്കളോ, സൈന്യമോ രാഷ്ട്രീയ പാർട്ടികളോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. പ്രതിവർഷം ഏകദേശം 60-65000 നിയമനങ്ങൾ എന്നതിൽ നിന്ന് 40-45000 നിയമനങ്ങളെന്ന കണക്കിലേക്ക് പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കുറവുണ്ടായിട്ടുണ്ട്. ഇപ്രകാരം മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യം 1.4ദശലക്ഷം സൈനികരെന്നതിൽ നിന്ന് 800,000 എന്നതിലേക്ക് പത്ത് വർഷത്തിനുള്ളിലെത്തുമെന്നും കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ പറഞ്ഞു.