
മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 21കാരി. മുംബൈ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. മുംബൈ വോർലി പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘പണിഷ്‌മൈറേപ്പിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തനിക്കുണ്ടായി ദുരനുഭവം വെളിപ്പെടുത്തിയത്.
ജനുവരി 13നാണ് ഇൻസ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റിൽ പറയുന്നു. രാത്രിയിൽ പാർട്ടിക്കായി ഇരുവരും ഒന്നിച്ച് പുറത്തുപോയി. കൂടുതൽ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റിൽ പറയുന്നു. തനിക്ക് ലഹരിമരുന്നു നൽകിയതായും യുവതി സംശയം പ്രകടിപ്പിച്ചു. ബോധം വന്നപ്പോൾ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.
“സഹായം അഭ്യർഥിച്ച് ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ വീട്ടിൽ നിന്നും പുറത്താക്കി. പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. പിന്നീട് ഇയാൾ ഒളിവിൽ പോയി. പരാതി നൽകിയിട്ട് 12 ദിവസം കഴിഞ്ഞു. ഇതുവരെയും ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല,” യുവതി കുറിച്ചു. യുവാവ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.