
മലപ്പുറം: മലപ്പുറത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവും യുവതിയും അറസ്റ്റിൽ. കുടുംബം എന്ന വ്യാജേന കാറില്‍ സഞ്ചരിച്ചായിരുന്നു ഇവരുടെ വിൽപനയെന്ന് പൊലീസ് പറഞ്ഞു. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷീര്‍ എന്നിവവരാണ് പൊലീസിന്റെ പിടിയിലായത്. ഇവർ ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നെത്തിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി.
പിടിച്ച ലഹരി വസ്തുവിന് ഒന്നര ലക്ഷത്തോളം വിലവരുമെന്ന് പൊലീസ് അറിയിച്ചു. മുന്‍പും നിരവധി തവണ ലഹരി വസ്തുക്കള്‍ ഇവര്‍ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Woman and friend arrested for sales mdma in Malappuram













