
വയനാട് അമ്പലവയലിൽ അച്ഛനെയും മകളെയും കുത്തിപരുക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുണ്ട് സ്വദേശിയായ ഷോബിഷ് ആണ് അറസ്സിലായത്. ഗുരുതരമായി പരിക്കേറ്റ പൗലോസ്, മകൾ നിഷ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വയനാട് അമ്പലവയൽ കുറ്റികൈതയിൽ ഇന്നലെ വൈകിട്ട് 7 മണിക്കാണ് സംഭവം. വൈകീട്ട് ഓട്ടോറിക്ഷയുമായി നിഷയുടെ വീട്ടിലെത്തിയ പ്രതി ഷോബിസ് നിഷയുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് കയ്യിൽ കരുതിയ കത്തിഉപയോഗിച്ച് നിഷയെ കുത്തുകയായിരുന്നു. തടയാനെത്തിയ പൗലോസിനെയും പ്രതി കുത്തി. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അമ്പലവയൽ പോലീസ് പ്രതിയെ സംഭവസ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച ആയുധവും സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. സുൽത്താൻ ബത്തേരി ഡിവൈഎസ് പി . കെ.കെ. അബ്ദുള്‍ ഷരീഫ്, അമ്പലവയൽ എസ് ഐ രാംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
അമ്പലവയൽ പെരുമ്പാടിക്കുന്ന് സ്വദേശിയായ ഷോബിസ് നിഷയുമയി വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ സൗഹൃദത്തില്‍ നിന്നും നിഷ പിന്മാറിയതിന്റെ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.













