
ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിൽ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ആറ് വയസുള്ള മകനെ യുവതി മുതലകൾ നിറഞ്ഞ കനാലിൽ എറിഞ്ഞു. ഒരു ദിവസത്തിന് ശേഷം കുട്ടിയുടെ പാതി ഭക്ഷിച്ച മൃതദേഹം കണ്ടെത്തിയതായി തിങ്കളാഴ്ച പോലീസ് അറിയിച്ചു. ജന്മന സംസാര ശേഷിയില്ലാത്ത കുട്ടിക്കാണ് ദാരുണാന്ത്യം.
കുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിന്റെ പേരിൽ സാവിത്രി(32)യുടെ ഭാർത്താവ് രവികുമാർ (36) അവരുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും ഊമയായ കുട്ടിക്ക് എന്തിനാണ് ജന്മം നൽകിയത് എന്ന് ചോദിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നും പറയുന്നു. വഴക്ക് ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് കുട്ടിയെ എറിയാൻ ഇയാൾ സ്ത്രീയോട് പറയാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
“എൻ്റെ ഭർത്താവാണ് ഉത്തരവാദി. മകൻ മരിക്കട്ടെ, അവൻ ഭക്ഷണം കഴിക്കുന്നത് കഴിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. അവൻ അങ്ങനെയല്ലേ എന്ന് ഞാൻ പറയും. പക്ഷെ ഭർത്താവ് ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. എൻ്റെ മകൻ എത്രത്തോളം പീഡനം സഹിക്കും? ഞാൻ എവിടെപ്പോയി എന്റെ സങ്കടം പറയും,” സാവിത്രി പറഞ്ഞു.
ശനിയാഴ്ച സമാനമായ വഴക്കിന് ശേഷം, സാവിത്രി മകനെ ഉത്തര കന്നഡ ജില്ലയിലെ കനാലിൽ കൊണ്ടുപോയി മുതലകൾ നിറഞ്ഞ തോട്ടിലേക്ക് എറിഞ്ഞു.
നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം തിരച്ചിൽ നടത്തുകയും ചെയ്തു. രാത്രി മുഴുവൻ തിരച്ചിൽ തുടരുകയും പിറ്റേന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വലതുകൈ നഷ്‌ടപ്പെടുകയും ദേഹമാസകലം കടിയേറ്റ പാടുകൾ കാണുകയും ചെയ്‌തതോടെ കുട്ടിയെ മുതലയാണ് കൊന്നതെന്ന് മനസിലായി.