ഗോവയ്ക്ക് പകരം ഹണിമൂൺ അയോധ്യയിലേക്ക്; വിവാഹ മോചനം തേടി യുവതി

ഭോപ്പാൽ: ഗോവയിലോ വിദേശത്തോ ഹണിമൂൺ ട്രിപ്പ് പോകാമെന്ന് വാഗ്ദാനം ചെയ്ത ഭർത്താവ് ഒടുവിൽ കാലുമാറി അയോധ്യയിലേക്കും വാരാണസിയിലേക്കും കൊണ്ടുപോയതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിവാഹം കഴിഞ്ഞ് എട്ട് മാസത്തിന് ശേഷം യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിവാഹമോചനത്തിനായുള്ള അപേക്ഷ കുടുംബ കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ദമ്പതികൾ കൗൺസിലിംഗിന് വിധേയരായി.

കഴിഞ്ഞ വർഷം മേയിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരും ഐടി ഉദ്യോഗസ്ഥരാണ്. ഉയർന്ന വരുമാനമുള്ള തങ്ങള്‍ക്ക് വിദേശത്ത് ഹണിമൂണ്‍ പോകാന്‍ സാമ്പത്തിക ശേഷിയുണ്ടെന്ന് യുവതിയുടെ ഹര്‍ജിയില്‍ പറയുന്നു.

സാമ്പത്തിക പരാധീനതകൾ ഇല്ലാതിരുന്നിട്ടും യുവതിയെ വിദേശത്തേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിക്കുകയും ഇന്ത്യയിൽ തന്നെ ഒരു സ്ഥലം സന്ദർശിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. മാതാപിതാക്കളെ തനിച്ചാക്കി ഒരുപാട് ദൂരം പോകാൻ പറ്റില്ലെന്നും ഭർത്താവ് പറഞ്ഞതിനാൽ ഗോവയിലോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ ഹണിമൂൺ ട്രിപ്പ് തീരുമാനിച്ചു.

എന്നാൽ, ഭാര്യയോട് പറയാതെ ഇയാൾ പിന്നീട് അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാനം ബുക്ക് ചെയ്തു. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാൽ യാത്ര അങ്ങോട്ടേക്ക് മാറ്റുകയാണെന്ന് തലേദിവസമാണ് യുവതിയെ അറിയിച്ചത്.

ആ സമയത്ത് യുവതി യാത്രയെ എതിർത്തില്ല. എന്നാൽ, മടങ്ങിയെത്തിയതിനു ശേഷം ദമ്പതികൾ തർക്കത്തിൽ ഏർപ്പെടുകയും സംഭം കുടുംബ കോടതി വരെ എത്തുകയും ചെയ്തു. കേസ് ജനുവരി 19 നാണ് ഭോപ്പാലിലെ കുടുംബ കോടതിയിൽ എത്തിയത്.

More Stories from this section

family-dental
witywide