ചേർത്തലയിൽ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

ചേർത്തല: ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ചേർത്തല വെട്ടക്കൽ വലിയ വീട്ടിൽ ആരതിയെയാണ് (32) ഭര്‍ത്താവ് ശ്യാം ജി. ചന്ദ്രൻ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ആരതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് ആരതിയെ ഭർത്താവ് ശ്യാം ജി.ചന്ദ്രന്‍ (36) സ്കൂട്ടർ തടഞ്ഞുനിർത്തി നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്നു.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ജോലിക്കായി സ്കൂട്ടറില്‍ പോകുകയായിരുന്ന ആരതിയെ വഴിയില്‍ കാത്തിരുന്ന ശ്യാം, വാഹനം തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും പൊള്ളലേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനുള്ള ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ആരതിയ്ക്ക് സംരക്ഷണത്തിനുള്ള ഉത്തരവ് ലഭിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും ശ്യാം ഫോണിലൂടെയും അല്ലാതെയും യുവതിക്കെതിരെ ഭീഷണി മുഴക്കിയതായി പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം ഇയാളെ പോലീസ്‌ താക്കീത് നല്‍കി വിട്ടയച്ചെങ്കിലും ഇത് തുടര്‍ന്നതോടെ ആരതി വീണ്ടും പരാതി നല്‍കി. ശ്യാമിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജനുവരിയിലാണ് ജാമ്യം ലഭിച്ചത്.

More Stories from this section

family-dental
witywide