
കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൊൽക്കത്തയിലും ബംഗാളിലെ മറ്റ് നഗരങ്ങളും ഇന്ന് രാത്രി വനിതാ പ്രതിഷേധം അണിനിരക്കും. രാത്രി 11.55ന് പ്രതിഷേധ പരിപാടികൾ ആരംഭിക്കും. ബംഗാളിനു പുറത്തുള്ള സ്ഥലങ്ങളിലും രാത്രി പ്രതിഷേധ സമരങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ എയിംസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാൽ ബംഗ്ലാദേശിലെ പോലെ അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ ബംഗാളിലും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെയായിരുന്നു മമതയുടെ പരാമർശം.
ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിനുപകരം, സിപിഐഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണ്. ഇവിടെ ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. ബംഗാളില്‍ അധികാരം പിടിക്കാനാണ് സിപിഎമ്മും ബിജെപിയും ബംഗ്ലാദേശിലേത് പോലുള്ള പ്രതിഷേധങ്ങള്‍ നടത്താന്‍ തുനിയുന്നത്. എന്നാൽ തനിക്ക് അധികാരത്തോടുള്ള അത്യാർത്തിയില്ല. രാത്രി മുഴുവൻ താൻ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടൻ പൊലീസ് കമ്മിഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു.
അതേസമയം, കേസ് കൽക്കട്ട ഹൈക്കോടതി സിബിഐക്കു കൈമാറി. കേസ് ഇന്നലെ സിബിഐ ഏറ്റെടുത്തു. രാജിവച്ച കോളജ് പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനോട് അവധിയിൽ പോകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. സിവിക് വൊളന്റിയർ സഞ്ജയ് റോയി എന്നയാളാണ് അറസ്റ്റിലായത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഗൗരവത്തോടെയല്ല മെഡിക്കൽ കോളജ് അധികൃതർ കേസിനെ കണ്ടതെന്നും സംഭവം ഒളിപ്പിച്ചുവയ്ക്കാൻ ശ്രമമുണ്ടായെന്നും ഡോക്ടറുടെ കുടുംബം ആരോപിച്ചു.