
വിശാഖപട്ടണം: ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിൽ മികച്ച സ്കോർ സ്വന്തമാക്കി. യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ 179 റൺസ് നേടിയ യശസ്വി ജെയ്‌സ്വാളാണ് ഇന്ത്യൻ കുതിപ്പിന് കരുത്തേകിയത്. 5 റൺസുമായി ആർ അശ്വിനാണ് ജെയ്സാളിന് കൂട്ടായി ക്രിസിലുള്ളത്. രണ്ടാം ദിനം കരുതലോടെ ബാറ്റ് വീശിയാൽ ഇന്ത്യക്ക് വമ്പൻ സ്കോർ സ്വന്തമാക്കാനാകുമെന്നാണ് പ്രതീക്ഷ.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. 14 റൺസ് നേടി നായകൻ രോഹിത് ശർമ്മ ആദ്യം തന്നെ ബാറ്റ് താഴ്ത്തി. മധ്യനിരയിൽ പലർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറിലേക്ക് നീങ്ങാൻ ആർക്കും സാധിച്ചില്ല. രോഹിതിന് പിന്നാലെയെത്തിയ ശുഭ്മാൻ ഗിൽ 34 റൺസും ശ്രേയസ് അയ്യർ 27 റൺസും നേടി മടങ്ങി. അരങ്ങേറ്റക്കാരൻ രജത് പാട്ടിദാർ 32 റൺസും അക്സർ പട്ടേൽ 27 റൺസും വിക്കറ്റ് കീപ്പർ ഭരത് 17 റൺസുമാണ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റക്കാന്‍ ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്‌ലി, റെഹാന്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ രജത് പടിദാർ ഉള്‍പ്പെടെ മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനും അവസരം നല്‍കി. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിരുന്നു. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തി. മാര്‍ക്ക് വുഡിന് പകരമാണ് ആന്‍ഡേഴ്‌സണ്‍ എത്തിയത്. കാല്‍മുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും ടീമിലെത്തി.
ടീം ഇങ്ങനെ
ഇന്ത്യ: യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.
ഇംഗ്ലണ്ട്: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
Yashasvi Jaiswal’s unbeaten century takes India to 336/6













