11-ാം വയസ്സിൽ നാടുവിട്ടു, 22 വർഷത്തിന് ശേഷം അമ്മയെ കാണാനെത്തി, പക്ഷേ….

ദില്ലി: 22 വർഷം മുമ്പ് നാടുവിട്ട യുവാവ് അമ്മയെ കാണാൻ തിരിച്ചെത്തി. 11ാം വയസ്സിലാണ് ഇയാൾ നാടുവിട്ടത്. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ ​ഗ്രാമത്തിലേക്കാണ് ഇയാൾ തിരിച്ചെത്തിയത്. സന്ന്യാസിയായിട്ടായിരുന്നു തിരിച്ചുവരവ്. രതിപാൽ സിങ്ങിന്‍റെ മകൻ പിങ്കുവാണ് 22 വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, അമ്മയെ കണ്ട് ഭിക്ഷ സ്വീകരിച്ച ശേഷം മകൻ മടങ്ങി. മകനും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരമ്പരാഗത സന്യാസി വേഷം ധരിച്ചെത്തിയ മകൻ സാരംഗി വായിക്കുകയും അമ്മയോട് ഭിക്ഷ യാചിക്കുകയും ചെയ്യുകയായിരുന്നു.

മകൻ പാടുമ്പോൾ, അമ്മ കരയുന്നത് വീഡിയോയിൽ കാണാം. മാർബിൾ കളിക്കുന്നതുമായി ബന്ധപ്പെട്ട് പിതാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2002 ലാണ് 11 -ാം വയസ്സിൽ ദില്ലിയിലെ അവരുടെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായത്. അമ്മ ഭാനുമതി വഴക്കുപറഞ്ഞതും മകനെ ചൊടിപ്പിച്ചു. ശേഷം നാടുവിട്ട പിങ്കു, എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞയാഴ്ചയാണ് തൻ്റെ കുടുംബത്തെ തേടി അമേഠിയിലെ ഖരൗലി ​ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. രക്ഷിതാക്കൾ എത്തി പിങ്കുവിനെ തിരിച്ചറിഞ്ഞു. എന്നാൽ എല്ലാവരെയും കണ്ട ശേഷം പിങ്കു തൻ്റെ അമ്മയിൽ നിന്ന് ഭിക്ഷ വാങ്ങി ഗ്രാമം വിട്ടു.

തൻ്റെ സന്ദർശനം കുടുംബ ബന്ധങ്ങൾ പുതുക്കാനല്ല, മറിച്ച് മതപരമായ ആചാരപ്രകാരമായിരുന്നുവെന്നാണ് പിങ്കു പറഞ്ഞത്. സന്യാസിമാർ അമ്മയിൽ നിന്ന് ദാനം സ്വീകരിക്കുന്ന ഒരു ചടങ്ങ് പൂർത്തിയാക്കാനുണ്ടായിരുന്നെന്നും അതിനാണ് എത്തിയതെന്നും അദ്ദേഹം വിവരിച്ചു.

More Stories from this section

family-dental
witywide