കൊടും ഭീകരര്‍ ഉള്‍പ്പെടെ 100 ഭീകരരെ ഇന്ത്യ വകവരുത്തി, ഓപറേഷന്‍ സിന്ദൂറിന്റെ വിവരങ്ങൾ പങ്കുവെച്ച് സൈനിക മേധാവികൾ

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയിലൂടെ പാകിസ്താനിലെ കൊടും ഭീകരര്‍ ഉള്‍പ്പെടെയുള്ള 100 ഭീകരരെ വകവരുത്തിയതായി സൈനിക മേധാവികള്‍ അറിയിച്ചു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു തിരിച്ചടി നല്‍കിയത്. ഓപറേഷന്‍ സിന്ദൂര്‍ ഭീകരവാദികളെ ലക്ഷ്യമിട്ട് നടത്തിയ സൈനിക നീക്കമായിരുന്നെന്നും കര നാവിക വ്യോമ സേനാ മേധാവികള്‍ ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആക്രമണ രീതി സൈനിക മേധാവികള്‍ ദൃശ്യസഹിതം വിശദീകരിച്ചു. ഭീകരരുടെ പ്രധാന കേന്ദ്രം തകര്‍ത്തു. അജ്മല്‍ കസബിനെ പരിശീലിപ്പിച്ച മുരിദ്‌കെയിലെ കേന്ദ്രമാണ് തകര്‍ത്തത്. സൂക്ഷ്മതയോടെയായിരുന്നു ആക്രമണങ്ങള്‍. ആക്രമണ സമയം പാകിസ്താന്‍ യാത്രാ വിമാനങ്ങളെ കവചമാക്കാന്‍ ശ്രമിച്ചു. ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയി. പുല്‍വാമ ഭീകരാക്രമണം നടത്തിയവരെയും വകവരുത്തി. ഓപറേഷനില്‍ നിര്‍ണായക പങ്കുവഹിച്ചത് വ്യോമസേനയായിരുന്നു. അന്തർവാഹിനികളും യുദ്ധക്കപ്പലുകളും ആക്രമണത്തിന്റെ ഭാഗമായി. നാവിക സേനയും തിരിച്ചടിയിൽ പങ്കാളികളായി.

പാകിസ്താന്‍ ഇന്ത്യയിലെ ജനവാസ മേഖല ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ശ്രീനഗര്‍ മുതല്‍ നലിയ വരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തെ തടഞ്ഞു. തുടര്‍ച്ചയായി വന്ന ഡ്രോണുകളെല്ലാം തകര്‍ത്തു. പാകിസ്താന്റെ നിര്‍ണായക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. പാക് എയര്‍ഫീല്‍ഡുകള്‍ തകര്‍ത്ത് തരിപ്പണമാക്കി. മുപ്പതിനും നാല്‍പ്പതിനുമിടയില്‍ പാക് സൈന്യം കൊല്ലപ്പെട്ടു. പാകിസ്താനിലെ ആരിഫ് വാല റഡാര്‍ സംവിധാനം തകര്‍ത്തു. പാകിസ്താനിലെ വലിയ വിമാനത്താവളമായ സര്‍ഗോതാ വ്യോമതാവളവും തകര്‍ത്തെന്നും സൈനിക മേധാവികള്‍ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide