
കൊച്ചി : മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. വിനീഷ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസടുത്തു. വിനീഷാണ് മുഖ്യ പ്രതി. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദും പൊലീസ് കസ്റ്റഡിയിലുണ്ട്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പൊലീസിനോട് പറഞ്ഞതായാണ് വിവരം.
വേലിയിലേക്ക് വൈദ്യുതി എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അപകടമുണ്ടായതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവൃത്തിയാണെന്നും എഫ്ഐആറിൽ പറയുന്നു.
നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ജിത്തുവാണ് ഇന്നലെ രാത്രി മരിച്ചത്. പന്നി ശല്യം തടയാന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ജിത്തുവിന് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഫുട്‌ബോള്‍ കളിക്കുശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.