
കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ തീപിടിച്ച എം വി വാൻഹായ് 503 കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളെന്ന് സ്ഥിരീകരണം. ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ അമ്പതിലേറെ കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് റിപ്പോർട്ടുകൾ. ചിലത് കോഴിക്കോടിനും കൊച്ചിയ്ക്കുമിടയിൽ 3 ദിവസത്തിനുള്ളിൽ തീരത്തടിയാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്തെ അപകട സാധ്യതയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എം വി വാൻഹായ് 503 കപ്പലിലെ തീ മണിക്കൂറുകൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കടലിൽ കപ്പൽ ആളികത്തുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കണ്ടെയ്നറുകളിൽ അത്യന്ത്യം അപകടകരമായ വസ്തുക്കൾ
തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിലെ കണ്ടെയ്നറുകളിൽ അത്യന്തം അപകടകരമായ വസ്തുക്കളാണുള്ളത്. വിവിധതരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡറുകൾ തുടങ്ങിയവ കണ്ടെയ്നറുകളിലുണ്ട്. തീപിടിക്കുന്ന ദ്രവ, ഖര വസ്തുക്കളും, നനഞ്ഞാൽ തീപിടിക്കുന്ന വസ്തുക്കളും ഉൾപ്പെടുന്ന ക്ലാസ് 3, ക്ലാസ് 4.1, ക്ലാസ് 4.2 , ക്ലാസ് 6.1 വിഭാഗങ്ങളിൽപ്പെടുന്നവയും കപ്പലിലുണ്ട്. വെടിമരുന്നിലെ പ്രധാന രാസവസ്തുവായ നൈട്രോസെല്ലുലോസ് കണ്ടെയ്നറുകളിലുണ്ട്. ഹ്രൈഡ്രോബ്രോമിക്ക്, ഫോസ്ഫറിസ് ആസിഡുകളുണ്ട്. ലിഥിയം ബാറ്ററികളും, ടർപന്റൈൻ, വാർണിഷ്, ആൽക്കഹോൾ, മീഥൈൽ സൾഫൈറ്റ് തുടങ്ങിയ രാസവസ്തുക്കളും കണ്ടെയ്നുകളിലുണ്ട്. എളുപ്പത്തിൽ തീപിടിക്കുന്നവയാണ് ഇവ. 20 ടൺ നൈട്രോസെല്ലുലോസ് കപ്പലിലുണ്ടെന്നാണ് കാർഗോ മാനിഫെസ്റിലെ വിവരം. ഇതും ഫോസ്ഫോറിക്ക് അൺഹൈഡ്രൈഡ് ആസിഡും അതന്ത്യം ഗുരുതരമാണ്.
അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന. അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് ചരക്ക് കപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അപകടമുണ്ടായത്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.