ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടമുണ്ടായെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി, പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം, പ്രധാനമന്ത്രിക്ക് കത്തയച്ചു

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടങ്ങളുണ്ടെന്ന് ആവർത്തിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഇന്ന് വീണ്ടും രംഗത്തെത്തി. ആക്രമണങ്ങൾക്കിടെ തിരിച്ചടികളുണ്ടാകുമെന്നും എന്നാൽ തിരിച്ചടികൾ എത്ര വേഗത്തിൽ നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം എന്നുമാണ് ഇന്ന് സി ഡി എസ് പറഞ്ഞത്. കാര്യശേഷിയുള്ള സേനകൾ തിരിച്ചടികൾ അതിവേഗം മറികടക്കാൻ ശേഷിയുള്ളവരാണ്. ഇന്ത്യയും അങ്ങനെ തന്നെയാണെന്നും അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു. ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ നൽകിയത്. ആണവ ബ്ലാക്ക് മെയിലിംഗിന് വഴങ്ങില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയെന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കി.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാന്‍റെ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ തർക്കം ശക്തമാകുകയാമ്. നരേന്ദ്ര മോദി സർക്കാർ സത്യം മൂടി വച്ചെന്ന് ചൂണ്ടികാട്ടി കോൺഗ്രസടക്കമുള്ള പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പാർലമെന്‍റ് സമ്മേളനം വിളിച്ച് യഥാർത്ഥ വിവരങ്ങൾ വിശദീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെന്നാണ് വിവരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ശിവസേന (യുബിടി), ആം ആദ്മി പാർട്ടികളടക്കം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചെന്നാണ് വ്യക്തമാകുന്നത്.

എന്നാൽ സി ഡി എസിന്‍റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്. ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തോടും കേന്ദ്രം പ്രതികരിച്ചിട്ടില്ല. നേരത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നെങ്കിലും സി ഡി എസിന്‍റെ പ്രതികരണത്തിന് ശേഷം ഇക്കാര്യത്തിൽ മുന്നോട്ടുപോക്കുണ്ടായിട്ടില്ല.

More Stories from this section

family-dental
witywide