നീറ്റ് പരീക്ഷ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 17 കാരിയെ തല്ലിക്കൊന്ന് അച്ഛൻ

സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു. സ്കൂൾ അധ്യപകൻ കൂടിയായ ധോണ്ടിറാം ബോൺസ്‌ലെയാണ് മകൾ സാധിക ബോൺസ്‌ലെ എന്ന വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച സാധിക നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ രോഷാകുലനായ പിതാവ് ദേഷ്യത്തിൽ മകളെ വടികൊണ്ട് നിര്‍ത്താതെ ക്രൂരമായി മർദിക്കുകയായിരുന്നു. 12ാം ക്ലാസ് വിദ്യാർത്ഥിനിയായ സാധികയ്ക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് സാംഗ്ലിയിലെ ഉഷാകാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നതായി പൊലീസ് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

മര്‍ദ്ദനത്തിനിടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് സാധികയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കുറഞ്ഞ മാർക്ക് ലഭിച്ചതിൻ്റെ പേരിൽ ഭർത്താവ് മകളെ മർദിക്കുകയും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്ന് കാണിച്ച് ജൂൺ 22-ന് പെൺകുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പെൺകുട്ടിയെ മർദിച്ചതായി സമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide