കുരുക്ക് മുറുകുന്നു, സിഎംആര്‍എല്‍ മാസപ്പടിയിൽ നടന്നത് വൻ അഴിമതി, 185 കോടിയുടെ അഴിമതി നടന്നെന്ന് കേന്ദ്രം

ഡല്‍ഹി: സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ 185 കോടിയുടെ അഴിമതി നടന്നെന്ന് കേന്ദ്രം. ഐടി, എസ്എഫ്‌ഐഒ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇക്കാര്യം കേന്ദ്ര സർക്കാർ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ബോര്‍ഡ് ഉത്തരവ് വന്നത് കൊണ്ട് മറ്റ് നടപടികള്‍ പാടില്ലെന്ന് വാദം നിലനില്‍ക്കില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി. കോര്‍പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കല്‍പ്പത്തിനപ്പുറമുള്ള അഴിമതിയെന്നും സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തി. പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അനധികൃതമായി പണം കൈമാറിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.