
ന്യൂഡൽഹി: പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ച ഓപറേഷൻ സിന്ദൂർ നടപ്പിലാക്കാൻ ഇന്ത്യ എടുത്തത് വെറും 25 മിനിറ്റ്.
മെയ് 7 ന് പുലർച്ചെ 1:05 മുതൽ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങൾ. ഇന്ത്യയുടെ മൂന്നു സേനകളും സംയുക്തമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 24 മിസൈലുകളാണ് വർഷിച്ചത്.
ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ലഷ്‌കറെ തയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം.
സ്‌കാള്‍പ്(സ്‌റ്റോം ഷാഡോ) മിസൈലുകളും, ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു വേണ്ടി പറന്നു.
പാകിസ്താനിലെ സാധാരണക്കാരെയോ പാക് സൈനിക കേന്ദ്രങ്ങളെയോ ഉന്നംവെയ്ക്കാതെ, ഭീകരരെ അവരുടെ താവളങ്ങളില്‍വെച്ച് തന്നെ തീര്‍ക്കുകയെന്ന ഇന്ത്യയുടെ തീരുമാനമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നടപ്പാക്കിയത്. ആക്രമണം അങ്ങേയറ്റം കൃത്യവും വ്യക്തവുമായിരുന്നു. അത്തരം ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നടത്തിയ കൃത്യമായ നിരീക്ഷണത്തിലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ കണ്ടെത്തിയത്.
പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഇന്ത്യന്‍ സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരും ഈ ദൗത്യത്തിന് നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സുപ്രധാന സൈനിക ദൗത്യത്തിന് ഈ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്.
പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവല്‍പുര്‍, റവാലകോട്ട്, ഭിംബര്‍, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവയെല്ലാം തകർന്നു തരിപ്പണമായി.
ഇന്ത്യ നടത്തിയ സൈനിക നടപടികൾ എന്തായിരുന്നു എന്ന് വ്യക്തമാക്കി ഇന്ത്യൻ സൈന്യത്തിലെ കരുത്തരായ രണ്ട് വനിതാ ഓഫിസർമാരും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും പത്രസമ്മേളനം നടത്തി. കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും വ്യോമസേമയിലെ പൈലറ്റ് വിംഗ് കമാൻഡർ വ്യോമിക സിംഗുമാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.
പഹൽഗാം ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന് അറിയാമായിരുന്നു എന്നും ഇന്ത്യയിൽ ഇനിയും ഭീകരാക്രമണം നടത്താൻ പാക്കിസ്ഥാന് പദ്ധതിയുണ്ടായിരുന്നു എന്നും ഇന്ത്യക്ക് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഇവർ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. എന്തു തിരിച്ചടിയും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും സൈന്യം അറിയിച്ചു.
ഇന്ത്യക്കുള്ള തിരിച്ചടി എന്നവണ്ണം പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിവയ്പ് ശക്തമാക്കി. പീരങ്കികളും ശക്തമായ ആയുദ്ധങ്ങളും ഉപയോഗിച്ച് കശ്മീരിലെ പല അതിർത്തി പ്രദേശങ്ങളിലും പാക്ക് പ്രകോപനം തുടരുകയാണ്. മൂന്നു സാധരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്.
25 minutes, 24 missiles, 9 terror camps destroyed: Operation Sindoor