
ന്യൂഡല്‍ഹി : മ്യാന്‍മറിലെ സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയും നിര്‍ബന്ധിതമായി ജോലി ചെയ്യേണ്ടിയും വന്ന 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
മ്യാന്‍മറിലെ കെകെ പാര്‍ക്കിലെ സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 28 രാജ്യങ്ങളിലെ 1500ല്‍ ഏറെ പേരാണു രക്ഷപ്പെട്ടത്. ഇതില്‍ അഞ്ഞൂറിലേറെ ഇന്ത്യക്കാരുണ്ട്. ഇവരിലെ ആദ്യ സംഘങ്ങളാണ് തിരിച്ചെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മടങ്ങിയെത്തിയവരില്‍ 26 പേര്‍ സ്ത്രീകളാണ്. മലയാളികള്‍ ആരും ഇല്ലെന്നാണു വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം. അധികൃതരുടെ സഹായത്തോടെ തായ്ലന്‍ഡിലെത്തിയ ഇവരെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്കു കൈമാറിയിരുന്നു. തുടര്‍ന്നു ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു.
തിരിച്ചെത്തിയവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന ശമ്പളമുള്ള ഐടി ജോലികള്‍ വാങ്ങിത്തരാമെന്ന വാഗ്ദാനത്തില്‍ പെട്ടുപോയവരാണ്. പക്ഷേ കൃത്യമായി ഭക്ഷണംപോലുമില്ലാതെ മോശം സാഹചര്യങ്ങളില്‍ ലോകമെമ്പാടുമുള്ള ഇരകളെ ലക്ഷ്യം വച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്താന്‍ നിര്‍ബന്ധിതരായി. മ്യാന്‍മര്‍, കംബോഡിയ, ലാവോസ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ ഏകദേശം 40 ബില്യണ്‍ ഡോളര്‍ വാര്‍ഷിക നിയമവിരുദ്ധ ലാഭം ഉണ്ടാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് കണക്കാക്കുന്നു.
അതിര്‍ത്തി കടന്നുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും നിയമവിരുദ്ധ ചൂതാട്ടവും അടിച്ചമര്‍ത്താനുള്ള ഒരു ഓപ്പറേഷന്റെ ഭാഗമായി കെകെ പാര്‍ക്കില്‍ ഒക്ടോബര്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ റെയ്ഡിന് ശേഷമാണ് ഇന്ത്യക്കാരുടെയടക്കം ദുരിത ജീവിതം പുറത്തുവന്നത്. പിന്നീട് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം വളരെ വേഗത്തിലായിരുന്നു. ഇതാണ് ഈ സംഘത്തിന് ജന്മനാട്ടില്‍ തിരികെ എത്താന്‍ വഴിയൊരുക്കിയത്.
270 Indians trapped in cyber fraud centers in Myanmar rescued and brought back to India













