ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തിൻ്റെ അടച്ചുപൂട്ടലിൻ്റെ ഇരുപത്തിയേഴാം ദിവസമായ തിങ്കളാഴ്ച മാത്രം അമേരിക്കയിൽ ഉടനീളം വൈകിയത് 3370 വിമാനങ്ങൾ. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ലൈറ്റ് അവയർ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലേക്കും അമേരിക്കയ്ക്ക് പുറത്തേക്കും പോവുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്.
അവശ്യ തൊഴിലാളികൾ ശമ്പളം മുടങ്ങിയതോടെ ജോലിക്ക് വരാതിരിക്കുന്നതാണ് വിമാനങ്ങൾ വൈകാൻ കാരണം. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ അടക്കം ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല. ഗതാഗത വകുപ്പ് സെക്രട്ടറിഎയർ ട്രാഫിക് കൺട്രോളർമാരുമായി സംസാരിച്ചിരുന്നുവെന്നും എയർ ട്രാഫിക് കൺട്രോളർമാർ കടുത്ത സമ്മർദ്ദത്തിലാണെന്നും അവരുടെ സമ്മർദ്ദം കാണാൻ കഴിയുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഷോൺ ഡഫി പ്രതികരിച്ചു.
ഞായറാഴ്ച യുഎസിലുടനീളമുള്ള എയർ ട്രാഫിക് കൺട്രോൾ ടവറുകളിലും ജീവനക്കാരുടെ കുറവുണ്ടായിരുന്നു. ടവറുകളിലെ ജീവനക്കാരുടെ കുറവ് വരും ദിവസങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നതിനാൽ വിമാന സർവ്വീസുകളുടെ കാലതാമസവും റദ്ദാക്കലും ഇനിയും കൂടുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറി വിലയിരുത്തി.രാജ്യം അടച്ച് പൂട്ടലിലേക്ക് മുൻപ് തന്നെ എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം നേരിട്ടിരുന്നുവെന്നും അടച്ച് പൂട്ടൽ പ്രഖ്യാപിച്ചതോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ഉദ്യോഗസ്ഥർ കുടുംബത്തെ പോറ്റാൻ മറ്റ് ജോലികൾ സ്വീകരിക്കുന്നത് ആവശ്യമായി കണക്കാക്കുന്നുണ്ടെന്നും ഷോൺ ഡഫി കൂട്ടിച്ചേർത്തു.











