
അസം: അസമിലെ ക്ഷേത്രത്തിന് മുന്നിൽ പശുത്തല കണ്ടെത്തിയ സംഭവത്തിൽ 38 പേർ അറസ്റ്റിൽ. ധുബ്രിയിൽ ഹനുമാൻ ക്ഷേത്രത്തിന് മുന്നിലാണ് പശുത്തല കണ്ടെത്തിയത്. സംഭവത്തിൽ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ അറിയിച്ചു. സംഘർഷത്തിന് സാധ്യതയുണ്ടായതിനാൽ പ്രശ്നമുണ്ടാക്കുന്നവരെ വെടിവയ്ക്കാനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഉത്തരവിട്ടിരുന്നു. പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായിരുന്നു. വെള്ളിയാഴ്ച ധുബ്രിയില്‍ ഹിമന്ത ബിശ്വ ശര്‍മ സന്ദര്‍ശനം നടത്തി. ജില്ലയില്‍ ദ്രുതപ്രതികരണ സേനയേയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
ജൂണ്‍ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വർഗീയ സംഘര്‍ഷമുണ്ടായിരുന്നു. സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിച്ചെങ്കിലും അടുത്ത ദിവസം അതേസ്ഥലത്ത് വീണ്ടും പശുവിന്റെ തല കണ്ടെത്തുകയായിരുന്നു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കണമന്ന് ആവശ്യപ്പെട്ട് വിഘടനവാദ സംഘടനകൾ പോസ്റ്റർ പതിപ്പിച്ചിരുന്നു. അവരാണ് ഈ സംഭവത്തിന്റെ പിന്നിലെന്ന് സംശയമുണ്ടെന്നാണ് റിപ്പോർട്ടുകൾ.