കാനഡയിലെ 400 കിലോഗ്രാം സ്വർണക്കടത്ത്; സിമ്രാൻ പനേസറെ തേടി ഇന്ത്യൻ ഏജൻസികൾ

ന്യൂഡൽഹി: കാനഡയിലെ ഏറ്റവും വലിയ സ്വർണക്കടത്തായ 400 കിലോഗ്രാം സ്വർണക്കടത്ത് കേസിലെ കണ്ണിയായ സിമ്രാൻ പ്രീത് പനേസറിനെ പിടികൂടാൻ ഇന്ത്യൻ ഏജൻസികളും. എയർ കാനഡ ജീവനക്കാരനായിരുന്ന ഇന്ത്യക്കാരൻ സിമ്രാൻ പ്രീത് പനേസറിനെ പിടികൂടാൻ കനേഡിയൻ അന്വേഷണസംഘത്തിനൊപ്പം ഇന്ത്യൻ ഏജൻസികളും പങ്കാളികളാവുമെന്നാണ് റിപ്പോർട്ട്. കാനഡയിലെ ടോറന്റോയിലെ പെയർസൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുപത് മില്യൺ ഡോളർ (ഏകദേശം 166 കോടി രൂപ) സ്വർണക്കടത്തിൽ പ്രധാനിയാണ് പനേസർ.

2023 ഏപ്രിലായിരുന്നു സംഭവം. 400 കിലോഗ്രാം ഭാരമുള്ള 6,600 സ്വർണ്ണക്കട്ടികൾ അടങ്ങിയ ചരക്ക് ഇയാൾ കയറ്റുമതി വഴി തിരിച്ചുവിടുകയും അനധികൃതമായി സംരക്ഷിക്കുകയും ചെയ്തെന്നാണ് കേസ്. ശേഷം ഇന്ത്യയിലേക്ക് കടന്ന പനേസറിന്റെ പേരിൽ എട്ടുകോടിയിലധികം രൂപ എത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണം നടത്താൻ തീരുമാനിച്ചത്. പനേസർ ചണ്ഡീഗഡിലെ ഫ്ലാറ്റിൽ ഉണ്ടെന്ന വിവരം ഫെബ്രുവരിയിൽ ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇവിടെയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഇയാളുടെ മറ്റു ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിക്കുകയും കേസ് എടുക്കുകയുമായിരുന്നു.പനേസർ ഇന്ത്യയിലെത്തിയതിന് ശേഷം ഹവാല ഇടപാടുകൾ മുഖേന പണം കൈപ്പറ്റിയെന്നും അതിൽ വിദേശത്ത് നിന്നുള്ള കള്ളപ്പണം ഉൾപ്പെട്ടിരിക്കാമെന്ന സംശയവും ഇ.ഡി ഉന്നയിച്ചിരുന്നു. 2023 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഇയാളുടെ അക്കൗണ്ടിലേക്ക് വലിയ തുകകൾ പല രാജ്യങ്ങളിൽ നിന്നായി എത്തി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണം മാത്രമാണോ ഉൾപെട്ടിരിക്കുന്നതെന്ന വിവരം ലഭ്യമായിട്ടില്ല. സിമ്രാൻ പ്രീത് പനേസർ ഇന്ത്യയിൽ നിന്നു രക്ഷപ്പെടുന്നത് തടയാനായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, പനേസറിൻ്റെ അഭിഭാഷകസംഘം ഈ നടപടിയെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide