
ജക്കാർത്ത: ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രയ്ക്ക് സമീപം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയ്ക്കടുത്താണ് സുമാത്ര ദ്വീപ്. സുനാമി ഭീഷണിയില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ദിവസങ്ങൾക്കു മുൻപുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സുമാത്രയിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു. 23 പേരാണ് മരിച്ചത്. നിരവധിപേരെ കാണാതായി. ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ഇന്തൊനീഷ്യൻ മേഖല. ആളപായമോ നാശനഷ്ടമോ റിപ്പോർട്ടു ചെയ്തിട്ടില്ല. 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
പ്രളയത്തിലും മണ്ണിടിച്ചിലിലും 10 പേരെ കാണാതായതായും വടക്കൻ സുമാത്രയിലുടനീളം 8,000 ത്തോളം പേരെ ഒഴിപ്പിച്ചതായും ഇന്തോനേഷ്യയിലെ ദുരന്ത ലഘൂകരണ ഏജൻസിയുടെ വക്താവ് അബ്ദുൾ മുഹാരി പറഞ്ഞു. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ കാരണം പ്രധാന റോഡുകൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുന്നുവെന്നും സഹായം ഇപ്പോൾ ഹെലികോപ്റ്റർ വഴി വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബോൾഗ, സെൻട്രൽ തപനുലി എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ. ഈ സാഹചര്യത്തിലാണ് പുതിയ ഭൂമികുലുക്കം ആശങ്ക സൃഷ്ടിക്കുന്നത്.
6.3 magnitude earthquake strikes off North Sumatra; no tsunami warning issued















