
ജറുസലേം: ഇസ്രയേലിനെ നടുക്കി ജറുസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടന്ന വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു. പതിനഞ്ചോളംപേർക്ക് പരിക്കേറ്റു. ജറുസലേമിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇവർ പലസ്തീൻ വംശജരാണെന്നും ഇവരെ വെടിവച്ച് കൊന്നെന്നും ഇസ്രയേൽ പൊലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികൾ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം. അക്രമികളായ രണ്ട് പേരെയും പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 50 വയസ്സുള്ള ഒരു പുരുഷനും സ്ത്രീയും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവസ്ഥലം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്നും കർശന തിരിച്ചടിയുണ്ടാകുമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ഗാസയിലെ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സമാനമായ ആക്രമണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ ഗാസയിൽ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നാണ് ഹമാസിന്‍റെ പ്രതികരണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടില്ല.













