
ദില്ലി: ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തിൽ രണ്ടാഴ്ചയ്ക്കിടെ 72 പേർ മരിച്ചു. ഇതുവരെ 37 പേരെ കാണാതായതായാണ് റിപ്പോർട്ട്. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ. പ്രദേശത്ത് ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ 176 റോഡുകൾ ഉൾപ്പെടെ 260 ലധികം റോഡുകൾ കനത്ത മഴയെ തുടർന്ന് അടച്ചിരിക്കുകയാണ്.ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
മിന്നൽ പ്രളയം മാണ്ടി ജില്ലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. മാണ്ഡ്യയിലെ നിരവധി റോഡുകള്‍ മലവെള്ളപ്പാച്ചിലിൽ തകരുകയും ഗതാഗതത്തെ ബാധിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കടക്കമുള്ള അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെടുത്തുകയും ചെയ്‌തു.കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് ആകെ 72 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ 550 ൽ അധികം ആളുകൾ മരിച്ചു. രണ്ട് ദിവസം കൂടി കനത്തമഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.