മുങ്ങിയ ചരക്കുകപ്പലിലെ ഒരു കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു; സമീപത്തെ വീടുകളിലുള്ളവരോട് മാറാന്‍ നിര്‍ദേശം, കനത്ത ജാഗ്രത

കൊല്ലം: വിഴിഞ്ഞത്തുനിന്നും ചരക്കുമായി പോകുംവഴി കൊച്ചി പുറങ്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 എന്ന കപ്പലിലെ ഒരു കണ്ടെയ്‌നര്‍ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലിലാണ് കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഒരു കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ്. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. കണ്ടെയ്‌നറിലെവസ്തുക്കള്‍ കടലില്‍ വീണിരിക്കാമെന്നാണ് നഗമനം. കണ്ടെയ്‌നര്‍ കണ്ടെത്തിയ ഭാഗത്തെ ജനങ്ങളോട് വീടുകളില്‍ നിന്നും മാറാന്‍ നിര്‍ദേശം നല്‍കി.

കപ്പലില്‍ നിന്നും കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ ഒഴുകിയെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഇന്‍കോയ്‌സ് (ദി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്) വിലയിരുത്തല്‍. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയേക്കാമെന്നാണ് വിലയിരുത്തല്‍.

ശനിയാഴ്ച കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ച പൂര്‍ണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പല്‍ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്.

More Stories from this section

family-dental
witywide