
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇടപെടാതെ ഫെഡറല്‍ കോടതി. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസ് പ്രാദേശിക കർഫ്യൂ ലോസ് ആഞ്ചലസില്‍ പ്രഖ്യാപിച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന റെയ്ഡുകള്‍ അവസാനിപ്പിക്കുകയാണ് പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ വേണ്ടതെന്നും നഗരത്തില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ പ്രക്ഷോഭത്തില്‍ സംഭവിച്ചുവെന്നും മേയര്‍ കാരന്‍ ബാസ് പറഞ്ഞു. തുടര്‍ നടപടികള്‍ നേതാക്കന്മാരോടും നിയമവിദഗ്ധരോടും സംസാരിച്ച ശേഷം സ്വീകരിക്കുമെന്നും പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് കരുതുന്നതെന്നും കാരന്‍ ബാസ് വ്യക്തമാക്കി.
ലോസ് ആഞ്ചലസ് പൊലീസ് ചീഫ് ജീം മക്‌ഡോണല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് പറഞ്ഞു. അടിയന്തരാവസ്ഥ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. ശനിയാഴ്ച മുതല്‍ നഗരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. ശനിയാഴ്ച മാത്രം 27 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച അത് 40 ആയി. തിങ്കളാഴ്ച 114 പേരെയും ചൊവ്വാഴ്ച 197 പേരെയും അറസ്റ്റ് ചെയ്തു. സമാധാനത്തിനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു പ്രക്ഷോഭമെന്നും സംഘർഷം കൂടുതല്‍ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നാഷണല്‍ ഗാര്‍ഡുകളേയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഫെഡറല്‍ കോടതി തള്ളിയിരുന്നു. ഗവര്‍ണറുടെ അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. ഫെഡറല്‍ ഏജന്‍സികളുടെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം നടക്കുന്നത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. നാഷണല്‍ ഗാര്‍ഡിന്റെ വരവോടെ പ്രതിഷേധം കനക്കുകയായിരുന്നു.