
ഇന്ത്യയിലെ ജനസംഖ്യ 2025 ൽ 1.46 ബില്യൺ (146 കോടി) ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. അതേസമയം രാജ്യത്തെ മൊത്തം ജനനനിരക്ക് കുറയുന്നതായും ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ചൈനയുടെ ജനസംഖ്യ ഈ വർഷം 1.41 ബില്യണിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
യുഎന്‍ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ (എസ്ഒഡബ്ല്യുപി) റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ ഫെര്‍ട്ടിലിറ്റി ക്രൈസിസ് എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്ത് ടിഎഫ്ആർ 1.9 ആയി കുറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന റീപ്ലേസ്മെന്റ് ലെവലിനേക്കാൾ താഴെയാണ് നിലവിലെ ജനന നിരക്ക്. ഇന്ത്യ ഗണ്യമായ പുരോഗതി ജനനനിരക്ക് കുറയ്ക്കുന്നതിൽ കൈവരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക സാമ്പത്തിക മേഖലകളിലെ ആഴത്തിലുള്ള അസമത്വങ്ങൾ നിലനിൽക്കുന്നു.
വിദ്യാസമ്പന്നരായ മധ്യവർഗത്തിൽ പ്രസവ നിരക്ക് ദില്ലി, കേരളം, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിൽ കുറയുന്നു. സ്ത്രീകൾ പ്രത്യുത്പാദന ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന് ഇപ്പോഴും കാര്യമായ തടസ്സങ്ങൾ നേരിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
1970-ൽ ഒരു സ്ത്രീക്ക് അഞ്ച് കുട്ടികളിൽ നിന്ന് ഫെർട്ടിലിറ്റി നിരക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പ്രത്യുൽപാദന ആരോഗ്യ സംരക്ഷണത്തിനുള്ള അവസരവും കാരണം ഇപ്പോൾ രണ്ടായി കുറഞ്ഞു. ദേശീയ കുടുംബാരോഗ്യ സർവേയിൽ (2019-21) ആദ്യമായി TFR റീപ്ലേസ്മെന്റ് ലെവൽ നിരക്കിനേക്കാൾ 2.0 ആയി കുറഞ്ഞുവെന്നും പറയുന്നു.
എന്നാൽ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രത്യുൽപാദന നിരക്ക് തുടരുകയാണ്. ഇവിടങ്ങളിൽ ജനന നിരക്ക് ഉയരുന്നത് ഗർഭനിരോധന മാർഗങ്ങൾ, ആരോഗ്യ സേവനങ്ങൾ, ലിംഗ മാനദണ്ഡങ്ങൾ എന്നിവയുടെ മോശം അവസ്ഥ കാരണമാണ് . പ്രത്യുൽപാദനക്ഷമത കുറയുന്നതിനെക്കുറിച്ചുള്ള പരിഭ്രാന്തിയിൽ നിന്ന് പ്രത്യുൽപാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് മാറണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സാമ്പത്തിക പരിമിതിയാണ് പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ്. തങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള ഒരു കാരണമായി സാമ്പത്തിക പ്രതിസന്ധിയെ പത്തിൽ നാല് പേരും ചൂണ്ടിക്കാട്ടി. ജോലി അരക്ഷിതാവസ്ഥ (21%), പാർപ്പിട പരിമിതികൾ (22%), കുട്ടികളുടെ പരിചരണത്തിന്റെ അഭാവം (18%) എന്നിവയും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രത്യുല്പാദന കാഴ്ചപ്പാടുകളെക്കുറിച്ച് യുഎൻഎഫ‌് പിഎ 14 രാജ്യങ്ങളിലായി 14,000 ആളുകളിലായാണ് സർവേ നടത്തിയത്. അഞ്ചിൽ ഒരാൾക്ക് ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല എന്നോ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നോ ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഉള്‍ക്കൊള്ളുന്ന ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇറ്റലി, ഹംഗറി, ജർമ്മനി, സ്വീഡൻ, ബ്രസീൽ, മെക്സിക്കോ, യുഎസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്.
താഴ്ന്ന, ഇടത്തരം, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും താഴ്ന്നതും ഉയർന്നതുമായ പ്രത്യുല്പാദനക്ഷമതയുള്ളവർ വസിക്കുന്ന രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യുവജനങ്ങളെയും പ്രത്യുല്പാദനശേഷി അവസാനിച്ചവരെയും സർവേയിൽ ഉൾപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ്-2024 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു.