കാട്ടുപന്നിക്കായി വെച്ച കെണി 15 കാരന്റെ ജീവനെടുത്തു; നിലമ്പൂരില്‍ പ്രതിഷേധം കനക്കുന്നു, വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. സുരേഷ് – ശോഭ ദമ്പതികളുടെ മകന്‍ ജിത്തു എന്ന് വിളിക്കുന്ന അനന്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിത്തു.

സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തുി. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

എന്നാല്‍, സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ് വിദ്യാര്‍ഥിക്കടക്കം ഷോക്കേറ്റതെന്നും സംഭവത്തില്‍ വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ലെന്നും
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അപകടം നടന്നത് ഖേദകരമാണെന്നും എന്നാല്‍, സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിലര്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide