നിപ സമ്പര്‍ക്ക പട്ടികയിലെ സ്ത്രീ മരിച്ചു; ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. നിപ്പ ബാധിച്ചു മരിച്ച 18കാരി ചികിത്സയിൽ ഉണ്ടായിരുന്ന സമയത്താണ് ഇവരും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നത്.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.