
രാജ്യത്ത് ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഉത്തരവിറക്കി. പുതിയ ചട്ടം അനുസരിച്ചാണ് പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ ആവശ്യമായിവന്നിരിക്കുന്നത്. ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും പുതിയ പാന്‍ കാര്‍ഡിന് നിര്‍ബന്ധമാണ്. മുന്‍പ് പാന്‍ കാര്‍ഡ് ലഭിക്കാൻ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ ജനനസര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ മതിയായിരുന്നു.
നികുതി വെട്ടിപ്പ് തടയാന്‍ ഇത് ഏറെ സഹായകമാകുമെന്നും വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ ആ കാര്‍ഡുകള്‍ അസാധുവാക്കും. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് അവസാന തീയതി.
വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ഉത്തരവിന് പിന്നില്‍. ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, 10,000 രൂപ പിഴ ചുമത്താം. ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ടാക്സ് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പരിഷ്‌കാരമെന്നാണ് വിദഗ്ധര്‍ പറയുന്നത്.