
കൊച്ചി: കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്നുണ്ടായ അപകടത്തിൽ പത്തോളം വീടുകളില്‍ വെളളം കയറി. കോര്‍പറേഷന്‍ 45ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ അറിയാന്‍ വൈകിയതിനാല്‍ ദുരിതം ഇരട്ടിയാക്കി.
1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളിലാണ് വെളളം കയറിയത്. മതിലുകൾ തകർന്നിട്ടുണ്ട്. വെള്ളത്തില്‍ ഒഴുകിപോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. ഈ ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിനിന്‍റെ ഒരു ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞത്.
റോഡുകളിലേക്ക് ഒഴുകിയ വെള്ളത്തില്‍ വാഹനങ്ങളടക്കം ഒഴുകുകയായിരുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. കൊച്ചി നഗരത്തിന്‍റെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കായതിനാൽത്തന്നെ ഇന്ന് നഗരത്തില്‍ ജലവിതരണം മുടങ്ങും.
Accident as drinking water tank collapses in Tammanam, Kochi.












