
കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ നാടിനെ നടുക്കിയ സ്കൂൾ ബസ് അപകടത്തിൽ വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ് അഞ്ചാം ക്സാസ്സ് വിദ്യാർഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. കുറുമാത്തൂർ ചിന്മയ സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. 20 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മറ്റുള്ളവരെയെല്ലാം തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഡ്രൈവർക്കും ആയക്കും പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുത്തനെയുള്ള ചെറിയ പാതയായ അങ്കൺവാടി കിഴാത്ത് റോഡിൽ നിന്ന് വളക്കൈ വിയറ്റ്നാം സംസ്ഥാനപാതയിലേക്ക് നിയന്ത്രണം നഷ്ടമായി അമിതവേഗതയിലെത്തിയ ബസ് ഒന്നിലേറെ തവണ മറിഞ്ഞാണ് നിന്നത്.
ഡ്രൈവറുടെ സീറ്റിനരികെയായിരുന്നു മരിച്ച നേദ്യ ഇരുന്നിരുന്നത്. ബസിന്‍റെ അടിയിൽപ്പെട്ട നിലയിലായിരുന്നു നേദ്യയെ കണ്ടെത്തിയത്. ബസ് ഉയർത്തിയാണ് നേദ്യയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു.