
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ (എസ്ഐടി) ആരോപണ വിധേയനായ പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനെ ഉൾപ്പെടുത്തിയ നടപടി പിൻവലിച്ച് ക്രൈംബ്രാഞ്ച്. എഡിജിപി എച്ച് വെങ്കിടേഷിന്‍റെ ഉത്തരവിലാണ് ഇന്നലെ ശിവകുമാർ എസ്ഐടിയോട് ചേർന്നത്. വിവാദമായതോടെ ഇയാളെ തിരിച്ചയച്ചു. ദളിത് യുവതിയെ അന്യായമായി കസ്റ്റഡിയിലെടുത്ത് മർദിച്ച കേസിൽ പ്രതിയായ ശിവകുമാറിനെ സ്വർണക്കൊള്ള അന്വേഷണത്തിന് നിയോഗിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
“അന്വേഷണം താനും എസ്പിമാരും ചേർന്നാണ് നടത്തുന്നത്. മറ്റുള്ളവർ സഹായികൾ മാത്രം. അതുകൊണ്ടാണ് ശിവകുമാറിനെ വിളിച്ചത്” എന്ന് എഡിജിപി വിശദീകരിച്ചു. എന്നാൽ, വിവാദം ശക്തമായതിനെത്തുടർന്ന് ഇൻസ്പെക്ടറെ തിരിച്ചയക്കാൻ തീരുമാനമായി. ശബരിമലയിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചതടക്കമുള്ള ആരോപണങ്ങളിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്.















