സ്വന്തം ‘വിധി’ തള്ളി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ‘ബാബറി മസ്ജിദ് നിർമാണം ഹിന്ദു ക്ഷേത്രം തകർത്ത് തന്നെ’, തെളിവുണ്ടെന്നും വാദം

ഡൽഹി: ബാബരി മസ്ജിദിന്റെ നിർമാണം ഒരു ഹിന്ദു ക്ഷേത്രം തകർത്താണ് നടന്നതെന്ന സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരാമർശം അയോധ്യ തർക്കത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. ന്യൂസ് ലോൺട്രി മാധ്യമപ്രവർത്തകനായ ശ്രീനിവാസൻ ജെയിനുമായുള്ള അഭിമുഖത്തിൽ, മസ്ജിദിന്റെ നിർമാണം തന്നെ “അടിസ്ഥാനപരമായ അവഹേളനം” ആയിരുന്നുവെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി. എന്നാൽ, 2019-ലെ സുപ്രീം കോടതി വിധിയിൽ, മസ്ജിദ് നിർമാണത്തിനായി ക്ഷേത്രം തകർത്തതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കിയിരുന്നതിനാൽ, ഈ പരാമർശം വൈരുദ്ധ്യമുണ്ടാക്കുന്നതാണെന്ന് ജെയിൻ ചൂണ്ടിക്കാട്ടി. അന്ന് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

അഭിമുഖത്തിൽ, മസ്ജിദിനു താഴെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, അത് തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നതായി ചന്ദ്രചൂഡ് വാദിച്ചു. എന്നാൽ, ജെയിൻ, വിധിയിൽ തന്നെ ഇത്തരം തെളിവുകൾ ഇല്ലെന്ന് രേഖപ്പെടുത്തിയതിനെ ഓർമിപ്പിച്ചു. പുരാവസ്തു ഖനനത്തിൽ നിന്നുള്ള തെളിവുകൾ ഉണ്ടെന്നും, ചരിത്രത്തെ അവഗണിക്കാൻ കഴിയില്ലെന്നും ചന്ദ്രചൂഡ് ആവർത്തിച്ചു. വിധിയെ വിമർശിക്കുന്നവർ അത് പൂർണമായി വായിച്ചിട്ടില്ലെന്നും, ചരിത്രപരമായ തെളിവുകളെ തിരഞ്ഞെടുത്ത് വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി തെളിവുകളുടെയും പരമ്പരാഗത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി. വിധി വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വിമർശനം വായനക്കുറവിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി വിഭജിച്ച് കക്ഷികൾക്ക് നൽകാമായിരുന്നുവെന്ന വാദത്തെക്കുറിച്ച്, ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു പരിഹാരമാണ് കോടതി ലക്ഷ്യമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരാമർശങ്ങൾ അയോധ്യ വിധിയെക്കുറിച്ചുള്ള ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

More Stories from this section

family-dental
witywide