
തെന്നിന്ത്യന്‍ നടനായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിം നഗറിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 2015ല്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശനം. തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി 750 ലധികം സിനിമകളില്‍ കോട്ട ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 ല്‍ വിജയവാഡ ഈസ്റ്റ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം.