
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടു. പ്രശസ്ത നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, നടനായ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. ഭാര്യ വിമല.
സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവു പ്രകടിപ്പിച്ച ശ്രീനിവാസൻ ഒരുകാലത്ത് മലയാള സിനിമയുടെ ‘ശ്രീ’ ആയിരുന്നു. ‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മിഥുനം’ തുടങ്ങിയവ അദ്ദേഹം തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങളാണ്. മലയാളത്തിലെ ക്ലാസിക്കുകളിലിടം പിടിച്ച വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങൾ ശ്രീനിവാസൻ്റെ സംവിധാന മികവിൽ പിറന്ന ചിത്രങ്ങളാണ്. പൊക്കമില്ലായ്മയും നിറവും അടക്കമുള്ള സ്വന്തം ശാരീരിക പ്രത്യേകതകളെ കഥാപാത്രങ്ങളിലേക്ക് ആവാഹിച്ച് ഹാസ്യം സൃഷ്ടിക്കുന്നത് ശ്രീനിവാസൻ്റെ സിനിമകളിൽ കാണാമായിരുന്നു. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു.
1956 ഏപ്രിൽ 6-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ച ശ്രീനിവാസൻ 1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മികച്ച നടൻ, മികച്ച കഥാകൃത്ത്, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ നിരവധി സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെ വിലപിടിപ്പുള്ള ഫലിതത്തിലൂടെയും മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെയും വിമർശിച്ച മറ്റൊരു എഴുത്തുകാരൻ മലയാള സിനിമയിൽ ഇല്ലെന്നുതന്നെ പറയാം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാലയവനികയ്ക്കുള്ളിൽ മഞ്ഞ അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.
Actor Sreenivasan passes away














