
കരൂര്‍: നടൻ വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 40 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘തമിഴ്നാട്ടിലെ കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുഷ്‌ക്കരമായ ഈ സമയം മറികടക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കട്ടെ. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ മോദി കുറിച്ചു.
കരൂർ ദുരന്തം അത്യധികം ദുഃഖകരമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്ത മുഖ്യമന്ത്രി ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. കരൂർ ദുരന്തം വേദനിപ്പിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.