തിരുവനന്തപുരം: നടി ആക്രമണക്കേസിലെ വിചാരണക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ. ബലാത്സംഗ കുറ്റം തെളിഞ്ഞെങ്കിലും ഗൂഢാലോചനയിൽ പ്രതികൾ കുറ്റവിമുക്തരായത് അതിജീവിതയ്ക്ക് പൂർണനീതി നിഷേധിച്ചെന്ന് നിയമമന്ത്രി പി. രാജീവും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
“1512 പേജുള്ള അന്വേഷണ റിപ്പോർട്ടിനും ഡിജിറ്റൽ തെളിവുകൾക്കും അനുസൃതമായ വിധിയല്ല വന്നത്. എല്ലാവരും പ്രതീക്ഷിച്ച നീതി അതിജീവിതയ്ക്ക് ലഭിച്ചില്ല” എന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ഡിജിറ്റൽ തെളിവുകളും സാക്ഷികളെ തിരിച്ചുവിളിക്കലും സംബന്ധിച്ച് നേരത്തെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ പ്രഗത്ഭ അഭിഭാഷകരെ വെച്ച് ശ്രമിച്ചതും രണ്ട് സർക്കാരുകളുടെ കാലത്തെ ഡിജിപിമാർ വിചാരണയ്ക്ക് ഹാജരായതും മന്ത്രി ഓർമിപ്പിച്ചു.
അതിജീവിതയ്ക്കൊപ്പം എക്കാലവും നിലകൊണ്ട സർക്കാർ ആവശ്യമെങ്കിൽ സുപ്രീം കോടതി വരെ പോകുമെന്ന സൂചനയും നൽകി. “എക്കാലവും അതിജീവിതയ്ക്ക് പിന്തുണ നൽകിയത് തുടരും” എന്ന ഉറപ്പും മന്ത്രിമാർ ആവർത്തിച്ചു.











