നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്. പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് ഉണ്ടാകും. കോടതിയുടെ ലിസ്റ്റിലുള്ള കേസുകൾ പരിഗണിച്ചതിന് ശേഷമാകും ശിക്ഷാവിധി പുറപ്പെടുവിക്കുക. കോടതിയുടെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇരു ഭാഗങ്ങളുടെയും വാദം പൂർത്തിയായിക്കഴിഞ്ഞായിരിക്കും ശിക്ഷ വിധിക്കുന്നത്.
കേസിൽ പ്രോസിക്യൂഷൻ വാദം ഒന്നാം പ്രതി പൾസർ സുനിയടക്കം ആറ് പേർക്കും ജീവപര്യന്തം നൽകണമെന്നാണ്. 20 വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം 10 കുറ്റങ്ങളാണ് കേസിലെ ആറ് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെയും പ്രോസിക്യൂഷന്റെയും ഭാഗം കോടതി കേട്ടതിന് ശേഷമാകും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിക്കുക.
Actress attack case; Actor Dileep demands passport, wants surrendered passport back











