ആ നടനാര്? മയക്കുമരുന്ന് ഉപയോഗിച്ച നടനിൽ നിന്നും ദുരനുഭവമുണ്ടായ വിൻസിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് താര സംഘടന, പരാതിയെങ്കിൽ നടപടിയെന്നും അമ്മ

കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച നടനില്‍ നിന്ന് സിനിമാ ഷൂട്ടിംഗിനിടെ ദുരനുഭവമുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി അലോഷ്യസിന്‍റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാരിച്ച് താര സംഘടനയായ ‘അമ്മ’ രംഗത്ത്. വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നാണ് ‘അമ്മ’ വ്യക്തമാക്കിയത്. വിൻസിയോട് സംസാരിച്ചെന്നും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും അമ്മ സംഘടനയുടെ അഡ്ഹോക് ഭാരവാഹിയായ ജയൻ ചേർത്തല വ്യക്തമാക്കി. പരാതി നൽകാം എന്ന് വിൻസി അറിയിച്ചതായും അദ്ദേഹം വിവരിച്ചു. പരസ്യമായി പേര് പറയാൻ കഴിയില്ലെങ്കിൽ രഹസ്യമായാണെങ്കിലും അറിയിച്ചാൽ മതി. ആരാണെങ്കിലും നടപടിയുണ്ടാകുമെന്നും ജയൻ ചേർത്തല പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കമ്മറ്റി ചേർന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‘പരാതി തരണമെന്ന് വിന്‍സിയോട് നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിന്‍സിയുടെ ഒരു ചിത്രം ഇപ്പോള്‍ റിലീസാവാന്‍ പോവുകയാണ്. അതിനെ ഈ പരാതിയോ വെളിപ്പെടുത്തലുകളോ ബാധിക്കരുത്. അതുകൊണ്ടാണ് ഇപ്പോള്‍ പരാതി തരാത്തത്. കുറച്ചുദിവസത്തിന് ശേഷം തീര്‍ച്ചയായും വിന്‍സി പരാതി തരും’- ജയൻ ചേർത്തല പറഞ്ഞതിങ്ങനെയാണ്.

ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്ന നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞത്. ലഹരിക്കെതിരായ പരിപാടിയിലായിരുന്നു വിൻസി നിലപാട് വ്യക്തമാക്കിയത്. തുടർന്ന് വിഷയത്തിൽ വ്യക്തത വരുത്തി നടി വീണ്ടും രം​ഗത്തെത്തിയിരുന്നു.