ഇന്ത്യയുടെ എതിര്‍പ്പ് തള്ളി; പാകിസ്ഥാന് 800 മില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് എഡിബി

ഡൽഹി: ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെ പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് എഡിബി. തീവ്രവാദത്തിന് ധനസഹായം നൽകിയ ചരിത്രമുള്ള അയൽരാജ്യത്തിന് ഒരു തരത്തിലുള്ള സഹായവും നൽകരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചത്. പൊതു ധനകാര്യ മാനേജ്‌മെന്‍റ് മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ച ഈ പാക്കേജിൽ 300 ദശലക്ഷം ഡോളറിന്‍റെ നയപരമായ വായ്പയും 500 ദശലക്ഷം ഡോളറിന്‍റെ പ്രോഗ്രാം അടിസ്ഥാനമാക്കിയുള്ള ഗ്യാരണ്ടിയും ഉൾപ്പെടുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്‍റെ തീവ്രവാദത്തിനുള്ള പിന്തുണ ഇന്ത്യ ലോകമെമ്പാടുമുള്ള വായ്പാ ഏജൻസികളെ അറിയിക്കുകയും ഭാവിയിലെ വായ്പാ പാക്കേജുകൾ നിർത്തിവെക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക സഹായം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി) പാകിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍റെ സാമ്പത്തിക ദുർബലതയും ഇന്ത്യ എടുത്തു കാണിച്ചു. 2018ൽ ജിഡിപിയുടെ 13 ശതമാനം ആയിരുന്ന നികുതി വരുമാനം 2023ൽ വെറും 9.2 ശതമാനം ആയി കുറഞ്ഞതും പ്രതിരോധ ചെലവുകൾ വർധിച്ചതും ഇന്ത്യ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide