
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് വേദിയിൽ സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചു.
കൂടാതെ, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ സമരത്തെ പരിഹസിക്കുകയും വിമർശിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻ മേധാവി ശങ്കർ മോഹനെ ന്യായീകരിക്കുകയും ചെയ്തു. ശങ്കർ മോഹനെതിരെ അവിടെ നടന്നത് അനാവശ്യ സമരമാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ ആകേണ്ട സ്ഥാപനത്തെ ഒന്നുമല്ലാതാക്കി മാറ്റിയെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു.
ഉള്ളൊഴുക്ക് മികച്ച സിനിമയാണ്. എട്ട് വർഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു വന്ന ആളാണ് സംവിധായകൻ. അത്തരക്കാർക്ക് സംസ്ഥാന തലത്തിൽ പ്രോത്സാഹനം നൽകേണ്ടതായിരുന്നു. ഡൽഹിയിൽ നിന്ന് ലഭിച്ച അംഗീകാരം അവർക്ക് സന്തോഷം നൽകിയെന്നും ഉള്ളൊഴുക്കിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പരിഗണിച്ചില്ലെന്നും അടൂർ വിമർശിച്ചു.
അതേസമയം, അടൂരിന്റെ വിവാദ പരാമർശത്തിൽ സദസിൽ നിന്ന് തന്നെ കവിയും സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി അടൂരിനെ വിമർശിച്ചു. അടൂരിൻ്റെ സർക്കാർ നൽകുന്ന സിനിമ ഫണ്ട് വിമർശനത്തെ സദസിലുണ്ടായിരുന്ന കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്തും വിമർശിച്ചു.