ഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ആർ എസ് ഗവായിക്ക് നേരെ അതിക്രമ ശ്രമം നടത്തിയ പ്രതിയെ വിട്ടയച്ചു. പരാതിയില്ലെന്നും നടപടി എടുക്കരുതെന്നും ഗവായി പറഞ്ഞതോടെയാണ് രാകേഷ് കിഷോർ എന്ന 71 കാരനായ അഭിഭാഷകനെ വിട്ടയച്ചത്.. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലെ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളിൽ അഭിഭാഷകന് അതൃപ്തിയുണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഇതേ തുടർന്നാണ് ഷൂസ് എറിഞ്ഞതെന്നാണ് വിവരം.
ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കു നേരെ കോടതി മുറിക്കുള്ളിൽ ഷൂ എറിഞ്ഞ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഗവായിയുമായി സംസാരിച്ച പ്രധാനമന്ത്രി, പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോഴും അദ്ദേഹം പ്രകടിപ്പിച്ച ശാന്തതയെയും സംയമനത്തെയും അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ലെന്നും ഇത് തികച്ചും അപലപനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍എസ്എസും അതിന്റെ പരിവാരവും നൂറു വര്‍ഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാന്‍ മടിച്ചിട്ടില്ലാത്ത വര്‍ഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയില്‍ ഇന്നുണ്ടായതെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം രാകേഷ് കിഷോറിന്റെ കൈയില്‍ നിന്ന് ഒരു വെള്ളക്കടലാസിലെഴുതിയ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നടക്കമുള്ള കാര്യങ്ങള്‍ ഈ കുറിപ്പില്‍ എഴുതിയിരുന്നതായി പൊലീസ് അറിയിച്ചു. നേരത്തെ ഷൂ എറിയുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോഴും ഇയാള്‍ ഇങ്ങനെ വിളിച്ച് പറഞ്ഞിരുന്നു.















